ഗൺ സേഫ്റ്റി വിശദീകരിക്കുന്നതിനിടെ യുഎസിൽ നാല് വയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോർക്ക്: തോക്കിന്റെ സുരക്ഷ വിശദീകരിക്കുന്നതിനിടെ നാല് വയസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 25കാരിയായ യുവതി അറസ്റ്റിൽ. യുഎസിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ടെന്നസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (ടിബിഐ) ഒരു പത്രക്കുറിപ്പ് അനുസരിച്ച്, ഇവാഞ്ചലിൻ ഗണ്ടറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബ്രീന റെണിയൻസ് എന്ന യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രെന്ന റെണിയൻസിന്റെ തോക്കിൽ നിന്ന് വെടിയേറ്റതാണ് പെൺകുട്ടിയുടെ മരണകാരണം എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ താൻ തോക്കിന്റെ സുരക്ഷ വിശദീകരിക്കുകയായിരുന്നു എന്നാണ് പ്രതി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.

എന്നാൽ, സംഭവസ്ഥലത്തുണ്ടായിരുന്ന ഏഴ് വയസുകാരിയും പ്രതിയുടെ പെൺസുഹൃത്തും നൽകിയ മൊഴി റെണിയൻസിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായിരുന്നു. മുതിർന്നവരെ ഉണർത്താത്തതിനും അവരുടെ ഭക്ഷണം കഴിച്ചതിനും റണിയൻസ് രണ്ട് കുട്ടികളെ ശിക്ഷിച്ചതായി മൊഴിയിൽ പറയുന്നു. തുടർന്ന് അവർ രണ്ട് കുട്ടികളെയും ചെരുപ്പുകൊണ്ട് അടിക്കുകയും മുതിർന്നവർ ഉറങ്ങുന്ന കിടപ്പുമുറിയുടെ വിവിധ കോണുകളിൽ നിർത്തുകയും ചെയ്തുവെന്ന് അവർ പൊലീസിനോട് പറഞ്ഞു.

കോടതി ഉത്തരവിനെ തുടർന്നാണ് പെൺകുട്ടി ഈ വീട്ടിൽ താമസിച്ചിരുന്നതെന്നും രണ്ട് മാസം കൂടി മാത്രമേ അവിടെ ഉണ്ടായിരിക്കേണ്ടതുള്ളൂവെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ജോസി ഗണ്ടർ പറഞ്ഞു. “അവളെ അവിടെ നിൽക്കാൻ അനുവദിച്ചത് എന്റെ തെറ്റാണ്. ഞാൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു,” അവർ പറഞ്ഞു.