ഗാസയിൽ ശുദ്ധജലം കിട്ടാക്കനി: പകർച്ചവ്യാധികൾ പെരുകുന്നു

ഗാസയിൽ ശുദ്ധജലമില്ലാത്തതും ശുചിമുറി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവും ആയിരക്കണക്കിന് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് യുണിസെഫ് മുന്നറിയിപ്പ്. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യുണിസെഫ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അഭയാർത്ഥികളാക്കപ്പെട്ടവർക്ക് ലഭിക്കുന്ന പരിമിതമായ സഹായ വിതരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും കുട്ടികളിൽ രോഗസാധ്യത വർധിപ്പിക്കുന്നതായി യുണിസെഫ് വ്യക്തമാക്കി.

തെക്കൻ ഗാസയിൽ അഭയാർത്ഥികളായി പതിനായിരങ്ങളാണ് ഇപ്പോഴും കഴിയുന്നത്. ഇവരിൽ ഒരാൾക്ക് ഒന്നര മുതൽ രണ്ട് ലീറ്റർ വെള്ളമാണ് ഒരു ദിവസം ലഭ്യമാകുന്നത്. ഈ സാഹചര്യം ഒരു വലിയ വിഭാഗം ജനങ്ങളുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പ്രതിദിനം ചുരുങ്ങിയത് മൂന്ന് ലിറ്ററെങ്കിലും ശുദ്ധജലം ആവശ്യമാണ്. പാചകം ചെയ്യുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായുള്ള വെള്ളം കൂടി കണക്കാക്കിയാൽ ഇത് പ്രതിദിനം 15 ലിറ്ററായി ഉയരും. എന്നാൽ ഗാസയിലെ കുട്ടികൾക്ക് കുടിക്കാൻ ഒരു തുള്ളി ജലം മാത്രമാണ് ലഭിക്കുന്നത്. ആവശ്യമായ അളവിൽ ശുദ്ധജലം ലഭ്യമാവുക എന്നത് ജീവിതത്തിന്റെ അടിസ്ഥാനമാണ് എന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വ്യക്തമാക്കുന്നു.

ജല ദൗർലഭ്യം കുട്ടികളെയും അവരുടെ കുടുംബത്തെയും മലിനമായ ജലം ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ശുദ്ധമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം ജലജന്യ രോഗങ്ങൾ, നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് വഴിവയ്ക്കും. ഭാവിയിൽ കുട്ടികളെ രോഗബാധിതരാക്കുന്നതിലേക്കും മരണത്തിലേക്കും നയിക്കും. യുഎൻ മുന്നറിയിപ്പ് നൽകുന്നു.

ഗാസയിലെ പകർച്ചവ്യാധികളുടെ കണക്കുകൾ ഈ സാഹചര്യത്തെ അടിവരയിടുന്നതാണ് എന്നും യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. നവംബർ 29 മുതൽ ഡിസംബർ 10 വരെയുള്ള ഡബ്ല്യുഎച്ച്ഒയുടെ കണക്കുകൾ പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ ഉദരസംബന്ധമായ അസുഖങ്ങൾ 66 ശതമാനം ഉയർന്നതായിട്ടാണ് റിപ്പോർട്ട്. മുതിർന്നവരിൽ ഇത് 55 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മെനിഞ്ചൈറ്റിസ്, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ശ്വാസകോശ അണുബാധകൾ എന്നിവയും ഉയർന്നതായി യുഎൻ ഓഫിസ് ഫോർ ദ് കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് വ്യക്തമാക്കുന്നു.

നിലവിൽ ഗാസയിൽ ലഭ്യമാകുന്ന മാനുഷിക സഹായ വിതരണങ്ങൾ ഇപ്പോഴുള്ള ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നാണ് മറ്റൊരു യാഥാർഥ്യം. പലക്യാമ്പുകളിലും ഉൾക്കൊള്ളാനാവുന്നതിലും അധികം ജനങ്ങളാണ് കഴിയുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide