ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായിരുന്ന കെ. ചന്ദ്രശേഖര റാവു എന്‍ഡിഎയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ കെ.സി.ആറിൻ്റെ മകന്‍ കെ.ടി. റാമറാവു. എന്‍ഡിഎയില്‍ ചേരാന്‍ മാത്രം ഞങ്ങള്‍ക്ക് ഭ്രാന്തില്ല,എന്‍ഡിഎയില്‍ ചേരാന്‍ പിതാവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു കെടിആറിൻ്റെ മറുപടി.
മോദിയുടെ പ്രസംഗം കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കൂറാകും മുമ്പേ റാമറാവുവിൻ്റെ പ്രസ്താവന വന്നു.” പ്രധാനമന്ത്രി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ആദ്യം പറഞ്ഞു ബിആര്‍എസ് കോണ്‍ഗ്രസിനു വേണ്ടി കര്‍ണാടകയില്‍ പണമിറക്കിയെന്ന് . പിന്നീട് പറയുന്നു എന്‍ഡിഎയ്ക്ക് ഒപ്പം ചേരാന്‍ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ലെന്ന് . എന്‍ഡിഎയില്‍ ചേരാന്‍ ഞങ്ങളെ എന്താ വല്ല പേപ്പട്ടിയും കടിച്ചോ? എത്ര പാര്‍ട്ടികളാണ് ഇപ്പോള്‍ നിങ്ങളുടെ സംഖ്യം വിടുന്നത്. സിബിഐയും ഇഡിയും ആദായനികുതി വകുപ്പുമല്ലാതെ ആരാണ് നിങ്ങള്‍ക്ക് ഒപ്പം ഉള്ളത് കെടിആര്‍ ചോദിച്ചു.”
2020ലെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് ശേഷം കെസിആര്‍ തന്നെ കാണാന്‍ വന്നുവെന്നും എൻഡിഎയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നുമാണ് മോദി നിസാമാബാദില്‍ നടന്ന റാലിയില്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിൻ്റെ പ്രവൃത്തികള്‍ കാരണം കൂട്ടുകൂടാന്‍ കഴിയില്ല എന്ന് കെസിആറിനോട് പറഞ്ഞെന്നും മോദി വ്യക്തമാക്കി.