പിറന്നാള്‍ ദിനത്തില്‍ ഐ.ടി ജീവനക്കാരിയെ തീകൊളുത്തി കൊന്നു; അരുംകൊല നടത്തിയത് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത്‌

ചെന്നൈ: ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്‍സ്മാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്‍(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ വെട്രിമാരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ജന്മദിന സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. നന്ദിനിയുടെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഡിസംബർ 23ന്. അന്ന് അപ്രതീക്ഷിത സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് സുഹൃത്തായ വെട്രിമാരൻ ക്രൂരകൃത്യം നടപ്പാക്കിയത്. പ്രണയബന്ധത്തിൽനിന്ന് പി‍ൻമാറിയതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് വെട്രിമാരൻ പൊലീസിൽ മൊഴി നൽകി.

ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച്, കഴുത്തിലും കൈകളിലും കാലുകളിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ദേഹമാകെ ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവും പൊള്ളലുമേറ്റ നിലയിൽ നന്ദിനിയെ പൊന്മാർ എന്ന സ്ഥലത്ത് പരിസരവാസികൾ കണ്ടെത്തിയത്. പൊലീസെത്തി ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.

നന്ദിനിയും ഇപ്പോൾ ട്രാൻസ്മാനായ മഹേശ്വരി എന്ന വെട്രിമാരനും മധുരയിൽ ഗേൾസ് സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇരുവരും സൗഹൃദത്തിലായിരുന്നു. സ്കൂൾ പഠനത്തിനു ശേഷം വ്യത്യസ്ത കോളജുകളിൽ ഉപരിപഠനത്തിനായി ചേർന്നു. അതിനിടെ ലിംഗസ്വതം ബോധ്യപ്പെട്ട മഹേശ്വരി ശസ്ത്രക്രിയയിലൂടെ വെട്രിമാരനായി മാറി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വെട്രിമാരനെ കുടുംബം ഉപേക്ഷിച്ചപ്പോഴും നന്ദിനിയും അവരുടെ കുടുംബവും വെട്രിമാരനെ അകറ്റിനിർത്തിയിരുന്നില്ല.

പഠനത്തിനു ശേഷം നന്ദിനി ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ ജോലിക്കു കയറി. ബെംഗളൂരുവിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വെട്രിമാരനും തുടർന്ന് ചെന്നൈയിലെത്തി. ഇരുവരും എട്ടു മാസമായി തുരൈപ്പാക്കത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. അതിനിടെ വെട്രിമാരൻ നന്ദിനിയോടു പ്രണയാഭ്യർഥന നടത്തിയെങ്കിലും നന്ദിനി നിരസിച്ചിരുന്നു. എന്നാൽ ഇരുവരും സൗഹൃദം തുടർന്നു. വെട്രിമാരൻ എല്ലാ കാര്യങ്ങളും നന്ദിനിയുമായി പങ്കുവയ്ക്കുമായിരുന്നെന്ന് നന്ദിനിയുടെ കുടുംബം പറഞ്ഞു.

നന്ദിനി മറ്റ് ആണ്‍സുഹൃത്തുക്കളുമായി ഇടപഴകുന്നത് വെട്രിമാരനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഇതിന്റെ പേരിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. അടുത്തിടെ സഹപ്രവർത്തകനായ യുവാവുമായി നന്ദിനി അടുപ്പം പുലർത്തിയത് വെട്രിമാരനെ പ്രകോപിപ്പിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

More Stories from this section

family-dental
witywide