ഷീ – ബൈഡൻ കൂടിക്കാഴ്ച: തായ് വാന് ആയുധങ്ങൾ നൽകരുതെന്ന ചൈനീസ് ആവശ്യം യുഎസ് നിരസിച്ചു

കലിഫോർണിയ : അതീവ രഹസ്യമാക്കി വച്ച കലിഫോർണിയയിലെ മനോഹരമായ ഇടം. സാൻഫ്രാൻസിസ്കോയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സുന്ദരമായ ഫിലോലി എസ്റ്റേറ്റ് .. അവിടെയാണ് അമേരിക്കൻ പ്രസിഡൻ് ജോ ബൈഡനും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും ഒരുമിച്ചിരുന്ന് സംസാരിച്ചത്. നാലു മണിക്കൂർ നേരത്തെ ചർച്ച.

വൻ ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിൽ വർധിക്കുന്ന അസ്വാരസ്യങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആ കൂടിക്കാഴ്ച നടത്തിയത്. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയെ വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ഇരുരാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരകാൻ തുടങ്ങിയെങ്കിലും ഇരുവരും ചില വിഷയങ്ങളിൽ കല്ലുപോലെ ഉറച്ചുനിന്നു. അതിലൊന്നാണ് തായ്വാൻ.

തായ്‌വാന് അമേരിക്ക ആയുധം നൽകുന്നത് നിർത്തണമെന്ന് ബൈഡന് ഷി മുന്നറിയിപ്പ് നൽകിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. “ തായ്‌വാന് യുഎസ് ആയുധം നൽകുന്നത് നിർത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണം” ഷി ബൈഡനോട് പറഞ്ഞു. എന്നാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തായ്‌വാനുള്ള ആയുധവിതരണം അമേരിക്ക തുടരുമെന്ന നിലപാടാണ് ബൈഡൻ സ്വീകരിച്ചത്. കൂടാതെ തായ് വാൻ തിരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടാകില്ലെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഷിയെ അറിയിച്ചുവെന്ന് ബൈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2022 ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രധിനി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനെ തുടർന്ന് വിച്ഛേദിച്ച സൈനിക ബന്ധം തുടരാൻ ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയവിനിമയം പുനരാരംഭിക്കാൻ ബുധനാഴ്ച ഇരു നേതാക്കളും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കാതിരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ബൈഡൻ ഷിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയ്ക്ക് ഒരിക്കലും ചൈനയുടെ സൈനിക പിന്തുണ നൽകരുതെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ പ്രധാന വെല്ലുവിളികളിൽ ഒന്നായ ഒപിയോയിഡ് ഫെന്റനൈൽ എന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കയറ്റുമതി ചൈന തടയുമെന്ന് ഷി ഉറപ്പ് നൽകി. ജീവിതങ്ങൾ രക്ഷിക്കാൻ കഴിയുന്ന നീക്കമാണെന്നും അതിന് ഷി കാണിച്ച പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും ബൈഡൻ പറഞ്ഞു.

യോഗത്തെക്കുറിച്ചുള്ള ചൈനയുടെ വിശദീകരണമനുസരിച്ച് രാജ്യത്തിന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കാനും സെൻസിറ്റീവ് ഉപകരണങ്ങൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളിലെ നയങ്ങൾ മാറ്റാനും ബൈഡനോട് ആവശ്യപ്പെട്ടു. എന്നാൽ ബൈഡൻ ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചിട്ടില്ല.

മാത്രമല്ല ചർച്ചയ്ക്ക് ശേഷം ഷി ഒരു ഏകാധിപതിയാണെന്ന് ബൈഡൻ മാധ്യമങ്ങളോടു പറഞ്ഞത് ഇന്തോ – യുസ് ഭായ്ഭായ് അല്ല എന്നതിനു തെളിവുതന്നെയാണ്.

xi – Biden summit : US should not arm Taiwan says Xi Jinping