തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ മുന്നറിയിപ്പ് പുറത്തിറക്കി
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴി അടുത്ത 36 മണിക്കൂറിൽ ന്യൂനമർദ്ദമാകും. രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതും അറബിക്കടലിലെ ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കിയത്. തമിഴ്നാട് തീരത്തിന് മുകളിലും ലക്ഷദ്വീപിന് മുകളിലുമാണ് ചക്രവാതചുഴി നിലനിൽക്കുന്നത്.
കേരളാ തീരത്തോട് ചേർന്ന അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാം. ഇത് വടക്കു പടിഞ്ഞാറേക്ക് നീങ്ങി 21 ഓടെ തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് നിഗമനം. ന്യൂനമർദ്ദം കേരളാതീരത്തോട് ചേർന്ന് കൂടുതൽ സമയം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.