‘അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം, അത് വിദ്വേഷ പ്രസംഗമായി മാറരുത്’: സനാതന ധര്‍മ്മവിവാദത്തില്‍ കോടതി.

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മ വിവാദങ്ങള്‍ക്കിടെയാണ് കോടതി ഈ വിഷയത്തില്‍ സുപ്രധാന പരാമര്‍ശം നടത്തിയത്. അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മമെന്നും കോടതി ചൂണ്ടിക്കാട്ടി.
സനാതന ധര്‍മ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍’ ജസ്റ്റിസ് എന്‍ ശേഷസായി പറഞ്ഞു.

രാഷ്ട്രത്തോടും രാജാവിനോടും ഉള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ തുടങ്ങി അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മമെന്നും ജസ്റ്റിസ് എന്‍ ശേഷസായി പറഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, തിരുവാരൂര്‍ ജില്ലയിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥികളോട് സനാധനധര്‍മ വിവാദത്തില്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ അത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശമുണ്ടായത്.