ടെക്സസിൽ പിസ കഴിച്ചതിന് പിന്നാലെ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ട 11 കാരി മരിച്ചു; പരാതിയുമായി രക്ഷിതാക്കൾ

ടെക്‌സാസിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനി പിസ കഴിച്ചതിനു പിന്നാലെയുണ്ടായ അലർജിയെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. സ്‌കൂൾ അധികൃതർക്ക് എതിരെ കുട്ടിയുടെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തു. ജീവനക്കാർ മെഡിക്കൽ പ്ലാൻ പാലിച്ചിരുന്നെങ്കിൽ മകളുടെ മരണം തടയാമായിരുന്നെന്ന് രക്ഷിതാക്കൾ അവകാശപ്പെട്ടു.

എമേഴ്‌സൺ കേറ്റ് കോൾ (11) ആണ് മരിച്ചത്. ടെക്‌സാസിലെ ലാ ജോയയിലെ ഒരു മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടിക്ക് പാൽ ഉൽപന്നങ്ങളോട് അലർജി (ഡയറി അലർജി) ഉണ്ടായിരുന്നതായാണ് സൂചന.

സ്കൂളിലെ ഫുഡ് കോർട്ടിൽ നിന്ന് പിസ കഴിച്ചതിന് പിന്നാലെ എമേഴ്സണ് ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. തുടർന്ന് അധ്യാപകർ കുട്ടിയെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. ചുമയുടെ മരുന്ന് നൽകാൻ അനുമതി തേടി മെഡിക്കൽ സ്റ്റാഫ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. എന്നാൽ, കുട്ടി മരുന്ന് വലിച്ചെറിഞ്ഞെന്നും മുത്തശ്ശി എത്തിയപ്പോഴേക്കും കുഴഞ്ഞുവീണുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. മകൾക്ക് അലർജിയുള്ള വിവരം സ്കൂളിനെ അറിയിച്ചിരുന്നതായും അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്നും ആരോപിച്ച് എമേഴ്സന്റെ രക്ഷിതാക്കൾ രം​ഗത്ത് വന്നു. മകൾക്ക് കൃത്യസമയത്ത് എപിനെഫ്രിൻ ഷോട്ട് ( അലർജി മരുന്ന്) നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അവർ പൊലീസിൽ പരാതി നൽകി.