ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബീജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അറിയിച്ചു. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പിഡിയ ഗ്രാമത്തിനടുത്തുള്ള വനത്തിൽ ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥർ നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

“ഗംഗലൂർ മേഖലയിലെ വെടിവയ്പ്പ് അവസാനിച്ചു. ഇതുവരെ 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ട് സുരക്ഷാ സേന വൻ വിജയം കൈവരിച്ചു,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓപ്പറേഷനിൽ സുരക്ഷാ സേനയെയും മുതിർന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾക്കേറ്റ മൂന്നാമത്തെ വലിയ പ്രഹരമാണിത്. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളും ഏപ്രിൽ 30 ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിൽ സുരക്ഷാ സേനയുമായുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ബസ്തർ മേഖലയിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഈ വർഷം ഇതുവരെ 103 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.