മലപ്പുറത്ത് 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: പ്രതിയായ ബന്ധുവിന് 120 വർഷം കഠിന തടവ് ശിക്ഷ

മലപ്പുറം: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 48 കാരനായ ബന്ധുവിന് മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി 120 വർഷം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാഴക്കാട് ചെറുവായൂർ പൊന്നാട് പാലച്ചോല രാജ (48) നെയാണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം തുക അതിജീവിതക്ക് നൽകണം. സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. 2014 സെപ്റ്റംബർ മാസത്തിലായിരുന്നു കേസിനസ്പദമായ സംഭവം നടന്നത്.

സംസാരശേഷികുറഞ്ഞ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാഴ്ചക്കുശേഷം വീണ്ടും പീഡിപ്പിച്ചതായും പറയുന്നു.ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലിസിൽ അറിയിച്ചത്.

കൊണ്ടോട്ടി പൊലിസ് സബ് ഇൻസ്‌പെക്ടറായിരുന്ന കെ. ശ്രീകുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായിരുന്ന സണ്ണി ചാക്കോ, ബി. സന്തോഷ്, പി.കെ സന്തോഷ്, എം.സി പ്രമോദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി.സബ് ഇൻസ്‌പെക്ടർമാരായ എൻ.സൽമ, പി.ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

More Stories from this section

family-dental
witywide