
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് കോൺഗ്രസിന് കുരുക്കു മുറുക്കി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
2017–18 മുതൽ 2020-21 ലെ നികുതി പുനര്‍നിർണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.