കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് വേതനവും ഓഫിസ് ചെലവും ഉള്‍പ്പെടെ മാസം 2 ലക്ഷം

തിരുവനന്തപുരം: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലാ ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് സര്‍ക്കാര്‍ വേതനവും ഓഫീസ് ചിലവും ഉള്‍പ്പെടെ 2 ലക്ഷം നല്‍കും. ഓണറേറിയമായി മാസം 1.75 ലക്ഷവും ഓഫീസ് ചെലവിനായി 25,000 രൂപയും നല്‍കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. യാത്രച്ചെലവും മറ്റുസൗകര്യവുമാണ് നല്‍കിയിരുന്നത്.

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് 2022 ഡിസംബറിലായിരുന്നു. സാമ്പത്തികബാധ്യതയുണ്ടാകില്ലെന്നു പറഞ്ഞാണ് ചാന്‍സലറായി നിയമിച്ചത്. എന്നാല്‍, വേതനത്തിന് വ്യവസ്ഥയുണ്ടാകണമെന്ന് കുറച്ചുനാള്‍ മുമ്പ് സര്‍ക്കാരിനോട് മല്ലിക ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റ്‌സംസ്ഥാനങ്ങളില്‍ കലാമണ്ഡലത്തിനുസമാനമായ സ്ഥാപനങ്ങളിലെ ശമ്പളവ്യവസ്ഥ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. കലാമണ്ഡലം കല്പിത സര്‍വകലാശാലയായതിനാലാണ് മല്ലികാ സാരാഭായിയെ സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് ചാന്‍സലറാക്കിയത്.

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് മല്ലിക.