അസമിലെ സോനിത്പൂരിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തു; 2 യുഎസ് പൗരന്മാർക്ക് തടവും പിഴയും

സോനിത്പൂർ: അസമിലെ സോനിത്പൂരിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് രണ്ടു യുഎസ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ടൂറിസ്റ്റ് വിസയിലാണ് ഇരുവരും എത്തിയത്.

വിസ മാനദണ്ഡങ്ങൾ ലംഘിച്ചതായി കൊൽക്കത്തയിലെ ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിനെ പോലീസ് അറിയിച്ചിട്ടുണ്ടെന്നും യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകാനാണ് സാധ്യതയെന്നും സോനിത്പൂർ അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) മധുരിമ ദാസ് പറഞ്ഞു. ഇവർക്ക് 500 ഡോളർ പിഴ ചുമത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ജോൺ മാത്യു ബൂൺ, മൈക്കൽ ജെയിംസ് ഫ്ലിൻചം എന്നീ രണ്ട് യുഎസ് പൗരന്മാർ ജനുവരി 31 ന് ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫീസിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു.

“ഒരു ബാപ്റ്റിസ്റ്റ് അസോസിയേഷൻ തേസ്പൂരിൽ ഒരു കെട്ടിട ഉദ്ഘാടന ചടങ്ങ് നടത്തിയിരുന്നു. അസമിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാപ്റ്റിസ്റ്റ് നേതാക്കൾ അവിടെ ഒത്തുകൂടി. രണ്ട് യുഎസ് പൗരന്മാരും അവിടെ ഉണ്ടായിരുന്നു. കെട്ടിടം അപൂർണ്ണമാണ്, അതിന്റെ പണി പാതിവഴിയിലാണ്. അതിനാൽ മതപരിവർത്തന പ്രവർത്തനങ്ങൾക്ക് എത്തിയവരാണെന്ന് പറയേണ്ടിവരും. അവർ ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തിയവരായതിനാൽ അവർക്ക് ഒരു മതപരമായ സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയില്ല,”എഎസ്പി ദാസ് പറഞ്ഞു.

2022 ഒക്ടോബറിൽ, വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരിവർത്തന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദേശികളെ നിരീക്ഷിക്കാനും മതപരമായ സമ്മേളനങ്ങളും അവയിൽ പങ്കെടുക്കുന്ന വിദേശികളുടെ യാത്രാ രേഖകളും നിരീക്ഷിക്കാനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് സൂപ്രണ്ടുമാർക്ക് അസം സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

അസമിലെ മതപരമായ പരിപാടികളിൽ പ്രസംഗിച്ചതിന് ഏകദേശം ഒരു മാസത്തിനുള്ളിൽ 27 ബംഗ്ലാദേശ്, സ്വീഡിഷ്, ജർമ്മൻ വിദേശ പൗരന്മാരെ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്തു.