വളാഞ്ചേരി കൂട്ടബലാത്സംഗം: 3 പ്രതികളെയും തിരിച്ചറിഞ്ഞു, പിന്നാലെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

സുനിലും ശശിയും പൊലീസ് പിടിയിലായത് അറിഞ്ഞ പ്രകാശൻ രക്ഷപെടാനായി പാലക്കാട്ടേക്ക് കടന്നിരുന്നു. അവിടെയെത്തിയാണ് പൊലീസ് പ്രകാശനെ കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായവർക്ക് പുറമേ മാറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വളാഞ്ചേരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് യുവതി പീഡനത്തിനിരയായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide