യുഎസിലെ ടെക്‌സാസിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), അവരുടെ 17 വയസ്സുള്ള മകൾ ആൻഡ്രിൽ അരവിന്ദ് എന്നിവർ ബുധനാഴ്ച പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം കാർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ 14 വയസ്സുള്ള മകൻ അഡ്രിയാൻ മാത്രമാണ് ഇനി ബാക്കിയുള്ളത്. അവൻ ഇവരോടൊപ്പം കാറിൽ ഉണ്ടായിരുന്നില്ല. ആ കുട്ടിക്കു വേണ്ടി ഗോ ഫണ്ട് മി വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്.
അരവിന്ദും ഭാര്യയും മകളെ നോർത്ത് ടെക്‌സാസിലെ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. 17 വയസ്സുള്ള മകൾ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഡാളസ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ കോഴ്സിനു ചേരാൻ പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡ്രൈവർ ഉൾപ്പെടെ 5 പേർ അപകടത്തിൽ മരിച്ചു.
26 വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മോശമായ അപകടങ്ങളിലൊന്നാണിത്, നാശനഷ്ടങ്ങളുടെ വ്യാപ്തിയും മരിച്ചവരുടെ എണ്ണവും വച്ചു നോക്കുമ്പോൾ വലിയ അപകടമാണ്. ”പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
വാഹനം അമിത വേഗത്തിലായിരുന്നു എന്നും അപകടത്തിൽപ്പെട്ട ഉടൻ വാഹനത്തിന് തീ പിടിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു. ആൻഡ്രിലിൻ്റെ അപകട മരണത്തിൽ അവൾ പഠിച്ചിരുന്ന റൂസ് ഹൈസ്‌കൂൾ അഗാധമായ ദുഖം രേഖപ്പെടുത്തി.
3 in an Indian-Origin Family Killed In Car Crash In Texas