മുംബൈ: അന്താരാഷ്‌ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കളുടെ ലേലം ഇന്ന്. മഹാരാഷ്‌ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവ്വികസ്വത്തുക്കളുടെ ലേലമാണ് നടക്കുന്നത്. 4 വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയാണ്. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്. രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഇതിൽ ഉൾപ്പെടുന്നു.
ലേലത്തിൽ പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അഭിഭാഷകനും ശിവസേന മുൻ അംഗവുമായ അജയ് ശ്രീവാസ്തവയാകും ഒരാളെന്നാണ് സൂചന. ശ്രീവാസ്തവ മുൻപും ദാവൂദിന്റെ മൂന്നു സ്വത്തുക്കൾ ലേലത്തിൽ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബാകെയിലെ വസതിയും ഇതിൽ ഉൾപ്പെടും.
2020ലെ ലേലത്തിൽ പിടിച്ചെടുത്ത ബംഗ്ലാവിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ശ്രീവാസ്തവ അറിയിച്ചു.
സഫേമ തന്നെയാണ് ലേലവും സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നത്. നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. 2017-ൽ നടന്ന ലേലത്തിൽ, 11 കോടി രൂപയും 2020ൽ നടന്ന ലേലത്തിൽ 22.79 ലക്ഷം രൂപ ലഭിച്ചിരുന്നു.
അേതസമയം, പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല.