
അമേരിക്കയിൽ 89 ശതമാനം ഐടി ജീവനക്കാരും തങ്ങളുടെ ജോലി നഷ്ടമാകുമെന്ന ഭീതിയിലെന്ന് പഠനം. ഓൺലൈൻ മാർക്കറ്റിങ് വിദ്യാഭ്യാസ കമ്പനിയായ അതോറിറ്റി ഹാക്കർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ടെക് വ്യവസായത്തിലെ 89 ശതമാനം ജീവനക്കാരും ജോലി നഷ്‌ടമാകുമെന്ന ആശങ്കയിലാണ്.
യുഎസിലെ ഐടി ഇൻഡസ്ട്രിയിൽ പിരിച്ചുവിടൽ തുടരുകയാണ്. വൻകിട ടെക് കോർപ്പറേഷനുകൾ മുതൽ സ്റ്റാർട്ട്-അപ്പുകൾ വരെ ദശലക്ഷക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. അമേരിക്കയിൽ 2024- ഫെബ്രുവരിവരെ ഏകദേശം 193 കമ്പനികൾ 50,000 ജീവനക്കാരെ പിരിച്ചുവിട്ടു. മാർച്ചിൽ ഇതുവരെ ഏഴ് കമ്പനികൾ 500 ഓളം ജീവനക്കാരെയും പിരിച്ചുവിട്ടു.
ഐടി സേവനം–-ഡാറ്റാ വിഭാഗത്തിലെ ജീവനക്കാരിൽ 89.66 ശതമാനവും സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് വിഭാഗത്തിലെ 74.42 ശതമാനവും ജോലി സുരക്ഷയുമായി ബന്ധപ്പെട്ട് ഉൽക്കണ്ഠ അനുഭവിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു. നിർമിത ബുദ്ധിയുടെ ഉപയോഗമാണ് ആശങ്കയുണ്ടാക്കുന്നത്. സർവേയിൽ പങ്കെടുത്ത 72.42 ശതമാനം ജീവനക്കാരും നിർമിത ബുദ്ധി തങ്ങളുടെ ജോലിയിൽ ആഘാതമുണ്ടാക്കുമെന്ന് കരുതുന്നുണ്ട്.
89% IT workers in US worried about job loss