റെസ്റ്റോറന്റിലിരുന്ന യുവാവിനെ തലയ്ക്ക് വെടിവെച്ച ശേഷം വെട്ടിക്കൊന്നു, പൂനെയെ നടുക്കി അരുംകൊല

പൂനെ: കഴിഞ്ഞ ദിവസം വൈകിട്ട് പൂനെക്കടുത്തുള്ള ഹൈവേ റസ്റ്റോറന്റില്‍ വെച്ച് ഒരു സംഘം ചേര്‍ന്ന് ഒരു യുവാവിനെ തലയ്ക്ക് വെടിവെച്ച ശേഷം വെട്ടിക്കൊന്നു. വസ്തു ഇടപാടുകാരന്‍ അവിനാഷ് ബാലു ധന്‍വേ (34) ആണ് മരിച്ചത്. നഗരമധ്യത്തില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ പൂനെ-സോലാപൂര്‍ ഹൈവേയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാവിനെ ഒരു സംഘം അരുംകൊല ചെയ്തത്. തലയ്ക്ക് വെടിവെച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ദാപൂരിലെ റെസ്റ്റോറന്റിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ ധന്‍വേയും മറ്റ് മൂന്ന് പേരും ഒരു മേശയില്‍ ഇരിക്കുകയായിരുന്നു. രണ്ട് കുട്ടികളടക്കം നാലംഗ കുടുംബം മറ്റൊരു മേശയില്‍ ഭക്ഷണം കഴിക്കുന്നതും കാണാം.

രണ്ട് പേര്‍ കയറിവരികയും, അവരില്‍ ഒരാള്‍ പ്ലാസ്റ്റിക് ബാഗും പിടിച്ച് അകത്തേക്ക് കടക്കുന്നതും അവര്‍ തോക്കുകള്‍ പുറത്തെടുത്ത് ഫോണില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ധന്‍വേയുടെ തലയില്‍ വെടിവെക്കുകയായിരുന്നു. അവര്‍ മറ്റാരെയും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല. ധന്‍വേയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. വെടിവെച്ചശേഷം റെസ്റ്റോറന്റിലേക്ക് ആറുപേരടങ്ങുന്ന ഒരു സംഘം പാഞ്ഞെത്തുകയും യുവാവിന്റെ മരണം ഉറപ്പിക്കാന്‍ വെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

A young man was shot in the head and hacked to death in Pune