ഇന്ത്യാ സഖ്യത്തില്‍ നിന്ന് പുറത്തുപോകാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് എ.എ.പി ആരോപണം

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയില്‍ നിന്നും പുറത്തുപോകാന്‍ തന്റെ പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ ആരോപിച്ചു. ഇഡിക്ക് ശേഷം ബിജെപി സര്‍ക്കാര്‍ കെജ്രിവാളിനെ സിബിഐ വഴി തടവിലാക്കാന്‍ ശ്രമിക്കുകയാണെന്നും പാണ്ഡെ അവകാശപ്പെട്ടു. ബിജെപിക്ക് ഇന്ത്യാ സംഘത്തെ ഭയമാണ്, ഇപ്പോള്‍ സി ബി ഐ സമ്മര്‍ദ്ദം ചെലുത്തി ഞങ്ങള്‍ സഖ്യത്തില്‍ നിന്ന് പുറത്തുകടക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, പാര്‍ട്ടി ഇതിനെ ഭയപ്പെടുന്നില്ലെന്നും ജനാധിപത്യപരമായി പോരാടുമെന്നും എഎപി നേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു.

ഇഡിയിലൂടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ബിജെപിക്ക് കഴിയില്ല, അതിനാല്‍ ഇപ്പോള്‍ അവര്‍ അരവിന്ദ് കെജ്രിവാളിനെ സിബിഐ മുഖേന ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുകയാണ്. അതിനായി ബിജെപി കാത്തിരിപ്പിലാണ്. ബിജെപി ആം ആദ്മി പാര്‍ട്ടിയെ ആക്രമിക്കാന്‍ തുടങ്ങി. ബിജെപി ഇഡിയെയും സിബിഐയെയും തങ്ങളുടെ രാഷ്ട്രീയ മുന്നണി സംഘടനകളായി ഉപയോഗിച്ചാലും എഎപി അവരെ ഭയപ്പെടില്ല. ഞങ്ങള്‍ അവരെ ജനാധിപത്യപരമായി നേരിടുമെന്നും ദിലീപ് പറഞ്ഞു.

എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി, എഎപി ‘ഇരയായി’ കളിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്. ചോര്‍ ബസാറില്‍’ കിട്ടുന്ന കാര്യങ്ങളേക്കാള്‍ വിശ്വാസ്യത കുറവാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രസ്താവനകളേക്കാള്‍ കൂടുതലാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗ്യാരണ്ടിയെന്നും ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല തിരിച്ചടിച്ചു.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് വെള്ളിയാഴ്ച അവകാശപ്പെട്ടു. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അരവിന്ദ് കെജ്രിവാള്‍ ജയിലിലാകുമെന്നും കെജ്രിവാളിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഒരേയൊരു വഴിയേയുള്ളൂവെന്നും അത് സഖ്യമുണ്ടാക്കരുതെന്നുമാണെന്ന് ബിജെപിയില്‍ നിന്നുള്ള ആളുകള്‍ തങ്ങളോട് പറഞ്ഞിരുന്നതായി ഭരദ്വാജ് അവകാശപ്പെടുന്നു.

More Stories from this section

family-dental
witywide