ദില്ലി: മദ്യ നയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന അധികൃതരുടെ വാദത്തെ പൊളിച്ച് എഎപി. അരവിന്ദ് കെജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി എയിംസിൽനിന്ന് മുതിർന്ന് ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ നൽകിയ കത്ത് പാർട്ടി പുറത്തുവിട്ടു. അരവിന്ദ് കെജ്‌രിവാളിനുവേണ്ടി എയിംസിൽനിന്ന് സീനിയർ ഡയബറ്റോളജിസ്റ്റിനെ ഏർപ്പാടാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.അതേസമയം, കെജ്‌രിവാളിൻ്റെ ഭാര്യ സുനിതാ കെജ്‌രിവാളിൻ്റെ ആവശ്യപ്രകാരം എയിംസിലെ സീനിയർ ഡോക്ടർ വീഡിയോ കോൺഫറൻസിങിലൂടെ കണ്ട് പരിശോധിച്ചതായി ജയിൽ അധികൃതർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കുശേഷം ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർ കെജ്‌രിവാളിനെ അറിയിച്ചു. നിർദേശിച്ച മരുന്നുകൾ തുടരാൻ ആവശ്യപ്പെട്ടതായും അധികൃതർ കൂട്ടിച്ചേർത്തു. ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു.
AAP release letter of Jail authority abou kejriwal health