
മുംബൈ: മുംബൈ കർഷകനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിൻ്റെ മാതാപിതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന് പൊലീസ്. പ്രതികൾ ഒളിവിലാണെന്നും അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും പൂനെ റൂറൽ പോലീസ് തിങ്കളാഴ്ച പറഞ്ഞു. ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ ഖേദ്കറിൻ്റെ അമ്മ മനോരമ ഖേദ്കർ കർഷകന് നേരെ തോക്ക് വീശുന്ന വീഡിയോയാണ് വൈറലായത്. പ്രതികൾ ഒളിവിലാണ്. ഞങ്ങൾ അവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നു, പക്ഷേ അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പൂനെ റൂറൽ എസ്പി പങ്കജ് ദേശ്മുഖ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ലോക്കൽ ക്രൈംബ്രാഞ്ചിലെയും ലോക്കൽ പോലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി സംഘങ്ങൾ പൂനെയിലും സമീപ സ്ഥലങ്ങളിലും ചില ഫാം ഹൗസുകളിലും താമസസ്ഥലങ്ങളിലും ഇവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. അന്വേഷണത്തിന് ശേഷം പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 504, 506, 143, 144, 147, 148, 149, ആയുധ നിയമത്തിലെ സെക്ഷൻ 3 (25) എന്നിവ പ്രകാരമാണ് കേസെടുത്തു. തർക്കം കൂടുതൽ രൂക്ഷമാകാതിരിക്കാനും സ്വയരക്ഷയ്ക്കുമാണ് തോക്ക് ഉപയോഗിച്ചതെന്ന് കുടുംബം അഭിഭാഷകൻ മുഖേന അവകാശപ്പെട്ടു. ആയുധം കൈവശം വയ്ക്കുന്നതിന് സാധുതയുള്ള എല്ലാ അനുമതികളും ഉണ്ടെന്നും അവർ പറഞ്ഞു.