ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ ഗൗതം അദാനി

ന്യൂഡൽഹി: ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് . പ്രസിഡന്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ജൂനിയറുമായി അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ മാനേജിംഗ് ഡയറക്ടർ കരൺ അദാനി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അദാനിയുടെ തുറമുഖ വികസന പദ്ധതിക്കായി ഫിലിപ്പീൻസിലെ ബാറ്റാനെ പരിഗണിക്കുന്നതായി ഫിലിപ്പീൻസ് പ്രസിഡന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

“ഒരു സ്വകാര്യ മേഖല എന്ന നിലയിൽ, ഞങ്ങൾ എപ്പോഴും അന്വേഷിക്കുന്നത് സ്ഥിരതയാണ്. നിയന്ത്രണത്തിലെ സ്ഥിരത, ഞങ്ങൾ പ്രവർത്തിക്കുന്ന പരിസ്ഥിതിയിലെ സ്ഥിരത. അതാണ് നിങ്ങൾ നൽകുന്നത്,”കരൺ അദാനി പ്രസിഡൻ്റ് മാർക്കോസിനോട് പറഞ്ഞതായി ഫിലിപ്പീൻസ് പ്രസിഡൻ്റിന്റെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

25 മീറ്റർ ആഴമുള്ള തുറമുഖം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പനമാക്‌സ് കപ്പലുകളും തുറമുഖത്തിന് കൈകാര്യം ചെയ്യാൻ കഴിയും. സാധാരണയായി ഇത്തരത്തിലുള്ള കപ്പലുകളുടെ ഭാരം 50,000 മുതൽ 80,000 ടൺ വരെയാണ്. ഈ കപ്പലിന് 965 അടി നീളവും 106 അടി ബീമും 39.5 അടി ഡ്രാഫ്റ്റുമുണ്ട്. വലിയ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഇതിന് കഴിയും. ഇത്രയും ഭാരമുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം ലോകത്ത് വളരെ കുറച്ച് തുറമുഖങ്ങളിലേ ഉള്ളൂ.