
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍. ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. കേസ് ആയതോടെ ‘നിലപാട്’ കുറിച്ച പോസ്റ്റ് ‘എഡിറ്റ്’ ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.
ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ ഒരു ലക്ഷം കൊടുക്കാം എന്ന് നേരത്തെ പറഞ്ഞിരുന്ന അഖില്‍ മാരാര്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അഖില്‍ മാരാര്‍ ആദ്യം പങ്കുവച്ച കുറിപ്പ് ഇപ്രകാരമായിരുന്നു: ”ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങള്‍ക്ക് ഒരായിരം സ്‌നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്..”
”അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഇത് പോലെ മറുപടി നല്‍കു… വ്യക്തമല്ലാത്ത പൂര്‍ണതയില്ലാത്ത വെബ്‌സൈറ്റ് വിവരങ്ങള്‍ ആണ് എന്റെ ചോദ്യങ്ങള്‍ക്ക് കാരണം.. ഇനി ആര്‍ക്കൊക്കെ ആണ് ലാപ്‌ടോപ് നല്‍കിയതെന്ന് കണക്കുകള്‍ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങള്‍ക്ക് ആവശ്യം. ഇനിയും ചോദ്യങ്ങള്‍ ഉയരും…”