
വാഷിംഗ്ടണ്‍: അമേരിക്കയുടെ അടുത്ത ചന്ദ്ര ദൗത്യത്തിന് വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് തുടക്കമാകും. മുമ്പ് നടത്തിയ സമാനമായ ദൗത്യം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയൊരു ദൗത്യവുമായി അമേരിക്ക എത്തുന്നത്.
അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രോപരിതലത്തില്‍ ആദ്യത്തെ ബഹിരാകാശ പേടകം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പ്രതീക്ഷകള്‍ തല്‍ക്കാലം അവസാനിപ്പിച്ചാണ് മുമ്പത്തെ ദൗത്യം പരാജയത്തിലേക്ക് കത്തിയമര്‍ന്നത്. എന്നാല്‍ സമാനമായ ദൗത്യം പിഴവുകളില്‍ നിന്നും പാഠം പഠിച്ചുകൊണ്ട് ഒരു മാസത്തിനുള്ളില്‍ ഫെബ്രുവരി 14 ന് ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുകയാണ്.
വിക്ഷേപിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ആസ്‌ട്രോബോട്ടിക് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുകയും പെരെഗ്രിന്റെ സോളാര്‍ പാനല്‍ സൂര്യനു നേരെ തിരിയാതിരിക്കുകയും ചെയ്തതോടെ അതിന്റെ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാനാകാതെ ഇന്ധന നഷ്ടത്തോടെയാണ് മുന്‍ മിഷന്‍ പരാജയത്തിലേക്ക് കൂപ്പുകുതത്തിയത്.
പുതിയ ദൗത്യത്തില്‍ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് 14 ന് പുലര്‍ച്ചെ 12.47 നാണ് റോക്കറ്റ് കുതിച്ചുയരുക. തുടര്‍ന്ന് ലാന്‍ഡര്‍ ഫെബ്രുവരി 22 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള നിശ്ചിത ഇടത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
‘നോവ-സി’ ലാന്‍ഡറിന്റെ പേലോഡില്‍ ചാന്ദ്ര പരിസ്ഥിതിയെ നന്നായി മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ആര്‍ട്ടിമിസ് ദൗത്യം എന്നറിയപ്പെടുന്ന ദൗത്യം ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുള്ള അടിത്തറയായാണ് നാസ കാണുന്നത്. മാത്രമല്ല, ചന്ദ്രനില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുകയും അനുഭവങ്ങള്‍ പഠിക്കുകയുമാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ലക്ഷ്യം.
അഞ്ച് രാജ്യങ്ങള്‍ മാത്രമാണ് ഇതവരെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടിയത്. ആദ്യം സോവിയറ്റ് യൂണിയന്‍, തൊട്ടുപിന്നാലെ യു,എസ്, ചൈന മൂന്ന് തവണ ഈ നേട്ടം കൈവരിച്ചു, തൊട്ടുപിന്നാലെ ഇന്ത്യയും അടുത്തിടെ ജപ്പാനും ഈ നേട്ടം കൈവരിച്ചു. ഇപ്പോഴും ചന്ദ്രനില്‍ ആളുകളെ എത്തിക്കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്.