‘നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കയ്യിലായിരിക്കണമോ, അതോ മുസ്ലിങ്ങള്‍ക്ക് പോകണോ…’ വിദ്വേഷം വിളമ്പി അനുരാഗ് ഠാക്കൂറും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്തും സ്വര്‍ണവും തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് പുനര്‍ വിതരണം നടത്തുമെന്നും സ്ത്രീകളുടെ താലിമാലയടക്കം കൊള്ളയടിക്കുമെന്നുമുള്ള വിദ്വേഷ പ്രസംഗം പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെ അതേ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത്.

ശനിയാഴ്ച രാവിലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ കൈയ്‌ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനും, രാഷ്ട്രങ്ങളുടെ ആണവായുധങ്ങള്‍ ഇല്ലാതാക്കാനും, ജാതിയുടെയും പ്രാദേശികതയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെ കൈകളും ദൃശ്യമാണെന്നും പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് അനുരാഗ് ഠാക്കൂര്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

”തുക്ഡെ-തുക്ഡെ സംഘം കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും വളയുകയും അവരുടെ ആശയങ്ങള്‍ ഹൈജാക്ക് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ മുസ്ലിങ്ങകള്‍ക്ക് പോകണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. ഞങ്ങള്‍ മുസ്ലിംകള്‍ക്ക് എല്ലാ അവകാശങ്ങളും തുല്യമായി നല്‍കി. പക്ഷേ മതത്തെ അടിസ്ഥാനമാക്കിയല്ല ഞങ്ങള്‍ അത് നല്‍കിയത്, അത് അവരുടെ അവകാശമായതിനാലാണ്,”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിജെപിയുടെ വാദം പൊളിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് വീണ്ടും വിദ്വേഷ പ്രസംഗവുമായി കേന്ദ്ര മന്ത്രി അടക്കമുള്ളവര്‍ എത്തുന്നത്. ബിജെപിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രിയങ്ക ഗാന്ധി തന്നെ രംഗത്തെത്തുകയും തന്റെ അമ്മ സോണിയ ഗാന്ധിയുടെ താലിമാല രാജ്യത്തിന് വേണ്ടി ബലി അര്‍പ്പിച്ചെന്നും, മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ സ്വര്‍ണം രാജ്യത്തിനായി നല്‍കിയെന്നും കോണ്‍ഗ്രസ് ആരുടേയും താലിമാല തട്ടിയെടുത്തിട്ടില്ലെന്നും മറുപടി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide