
ഡൽഹി: വിവാദമായ മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്‌റ്റഡി ജൂലൈ 3 വരെ നീട്ടി. കെജ്‌രിവാളിനൊപ്പം അറസ്റ്റിലായ എക്സൈസ് വിനോദ് ചൗഹാൻ്റെ ജുഡീഷ്യൽ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്. വിഡിയോ കോൺഫറൻസ് വഴിയാണ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയത്.
മദ്യനയം രൂപീകരിക്കുന്നതിലും മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് പകരമായി 100 കോടി കൈക്കൂലി ആവശ്യപ്പെട്ടതിൽ കെജ്‌രിവാൾ പ്രധാന പങ്കുവഹിച്ചതായാണ് ഇഡി കോടതിയിൽ പറഞ്ഞത്. ഇതിന് തെളിവുണ്ടെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 2024 മാർച്ച് 21 നാണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. തുടർന്ന് ഏപ്രിൽ 1 ന് കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതിനിടെ കെജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താൽക്കാലിക ജാമ്യം കോടതി അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് കേജ്രിവാൾ തിരികെ ജയിലിൽ മടങ്ങിയെത്തുകയും ചെയ്തിരുന്നു.