കാവിയിൽ നിന്ന് മഞ്ഞയിലേക്ക്; അയോധ്യയിലെ പൂജാരിമാര്‍ കാവി ഉപേക്ഷിച്ചു; പുതിയ യൂണിഫോം നല്‍കി ക്ഷേത്ര ട്രസ്റ്റ്

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പുരോഹിതന്മാർക്ക് പുതിയ യൂണിഫോം. ക്ഷേത്ര ട്രസ്റ്റിന്റെതാണ് തീരുമാനം. കാവിക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങള്‍ അണിയാനാണ് പൂജാരിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ക്ഷേത്രത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കാവി നിറത്തിലെ കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വേഷം. ഇനി മുതല്‍ മഞ്ഞ നിറത്തിലുള്ള കോട്ടണ്‍ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിർദേശം. സനാതന ധര്‍മ്മം അനുസരിച്ച് പൂജാരിമാര്‍ തലയും കയ്യും മറയ്ക്കുന്ന വിധമുള്ള വസ്ത്രം ധരിക്കണമെന്നും ട്രസ്റ്റ് വ്യക്തമാക്കി. പൂജാരിമാര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.

നിലവില്‍ ക്ഷേത്രത്തില്‍ ഒരു പ്രധാന പുരോഹിതനും നാല് സഹപൂജാരിമാരുമാണ് ഉള്ളത്. ഇവരെ കൂടാത 20 പൂജാരിമാരെ സഹായികളായും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാമാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവന്നത്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിലെ പൂജാസമയം. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂര്‍ വീതമാണ് ക്ഷേത്രത്തില്‍ ഡ്യൂട്ടി ചെയ്യുന്നത്.

സുരക്ഷയുടെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം, ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചോർച്ചയുടെ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്നും വിമര്‍ശനമുണ്ട്.

More Stories from this section

family-dental
witywide