‘ഒഴിയുന്നത് ഫെഫ്കയ്ക്ക് വേണ്ടി’; സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണൻ രാജിവെച്ചു

കൊച്ചി: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രാജിവെച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സമിതിയോ​ഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമിതി അടുത്ത ചർച്ച നടത്തുന്നത് ഫെഫ്കയുമായാണ്. അതിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിർദേശിച്ചിരിക്കുന്നത്.

റെ​ഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട്ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അം​ഗമായിരുന്നാൽ തനിക്ക് അതിന് കഴിയില്ല. അതേസമയം സിനിമ നയരൂപീകരണ സമിതി അം​ഗമായി തിരഞ്ഞെടുത്തതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയൻ ഹർജിയിൽ പറഞ്ഞു.