ജാതീയമായ അധിക്ഷേപം : കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം

കൊച്ചി: നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി. നെടുമങ്ങാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ് സി, എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്.

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സത്യഭാമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള അധിക്ഷേപം സത്യഭാമ നടത്തിയത്. ഒരു നര്‍ത്തകനുണ്ടെന്നും കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചിരുന്നു. അത് തന്നെയാണ് പരാമര്‍ശിച്ചതെന്ന് ചൂണ്ടിക്കാട്ടി പിന്നീട് രാമകൃഷ്ണന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സത്യഭാമയ്‌ക്കെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. സത്യഭാമയുടെ പ്രസ്താവനയെ തള്ളിയും അപലപിച്ചും കലാമണ്ഡലവും എത്തിയിരുന്നു.

More Stories from this section

family-dental
witywide