സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക്‌ കേന്ദ്രം നീക്കി, ‘ഇനി നിക്കറിൽ വരാ’മെന്ന് പരിഹസിച്ച് കോൺഗ്രസ്‌

ഡൽഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സർക്കാർ നീക്കിയെന്ന് കോൺഗ്രസ്‌. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയതെന്ന്, ഉത്തരവിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇനി നിക്കറിട്ട് വരാമെന്നും കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പോലും മാറ്റാത്ത വിലക്കാണ് മോദി സര്‍ക്കാര്‍ മാറ്റിയതെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. ഗാന്ധി വധത്തിനുശേഷം 1948 ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് നല്ല പെരുമാറ്റത്തിന്റെ പേരുപറഞ്ഞാണ് ഈ നിരോധനം നീക്കുന്നത്. 1966 ലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് നിരോധനം വന്നതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇത് വാജ്‌പേയി സര്‍ക്കാര്‍ പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ നീക്കം മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ജയറാ രമേശ് ആരോപിച്ചു.

ഇതിനോട് പ്രതികരിച്ച് ബി ജെ പി നേതാക്കളും രംഗത്തെത്തി. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം ചെയ്തെന്നാണ് ബി ജെ പി ഐടി വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിലൂടെ പ്രതികരിച്ചത്.