ബം​ഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിൽപ്പെടുത്തിയോ, യുവതി കസ്റ്റഡിയിലെന്ന് സൂചന

ന്യൂഡൽഹി: ബം​ഗ്ലാദേശ് എംപി ഇന്ത്യയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹണി ട്രാപ് നടന്നെന്ന് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട അൻവാറുൾ അസിം അനർ കൊല്ലപ്പെടും മുമ്പ് ഫ്ലാറ്റിലേക്ക് സ്ത്രീയുടെ കൂടെയാണ് കയറിപ്പോകുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൊലയിൽ ശിലാസ്തി റഹ്മാൻ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും കൊലയാളികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സ്ത്രീയാണ് എംപിയെ പ്രലോഭിപ്പിച്ച് കൊൽക്കത്തയിലെ ഫ്ലാറ്റിലെത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശിലാസ്തി റഹ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബം​ഗ്ലാദേശി വംശജനും യുഎസ് പൗരനുമായി അക്താറുസമാൻ എന്നായാളാണ് കൊലക്ക് പിന്നിലെന്നാണ് നി​ഗമനം. ഇയാൾ വാടക കൊലയാളികൾക്ക് 5 കോടി നൽകിയതായും സൂചനയുണ്ട്.

എംപിയുടെ മൃതദേഹം തൊലിയുരിഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് വെട്ടിമുറിച്ചെന്നും നഗരത്തിലുടനീളം നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ഇട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ എത്തി രണ്ട് ദിവസത്തിന് ശേഷം മെയ് 14 മുതല്‍ എംപി അന്‍വാറുള്‍ അസിം അനറിനെ കാണാതായിരുന്നു. മുംബൈയില്‍ താമസിച്ചിരുന്ന ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ ജിഹാദ് ഹവ്ലാദാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ബംഗ്ലാദേശ് വംശജനായ യുഎസ് പൗരനായ അക്തറുസ്സമാന്‍ ആയിരുന്നു മുഖ്യ സൂത്രധാരന്‍ എന്ന് ഹവ്ലാദാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അക്തറുസ്സമാന്‍ പറഞ്ഞതനുസരിച്ച്, ഹവ്ലാദറും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് ന്യൂ ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ വച്ച് എംപിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അന്‍വാറുള്‍ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Bangladesh MP Was Honey-Trapped, 5 Crore Paid For His Gory Murder, says Police