കൊൽക്കത്ത: രാജ്യത്ത് 3 സംസ്ഥാങ്ങളിൽ കനത്തമഴ നാശം വിതക്കുന്നു. പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലുമാണ് കനത്ത മഴ ദുരിതം വിതയ്ക്കുന്നത്. ബംഗാളിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗാളിലെ ജൽപൈഗുരിയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും നാല് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ജൽപൈഗുരിയിലെ ചുഴലിക്കാറ്റിൽ 100 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. ഉച്ച തിരിഞ്ഞ് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുകയായിരുന്നെന്നും ജൽപായ്ഗുരി-മൈനാഗുരി പ്രദേശങ്ങളിൽ വൻ നാശമുണ്ടായെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം താറുമാറായിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മമത രാത്രി ജൽപായ്ഗുരിയിലെത്തി.
അസാമിലും മണിപ്പൂരിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. അസമിൽ മഴയിലും കാറ്റിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമീപ മേഖലകളിലും വിമാനമാർഗമുള്ള യാത്ര നിറുത്തലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ സഹായ വാഗ്ധാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Bengal: 4 Killed As Storm Wreaks Havoc In Jalpaiguri, CM Mamata En-Route To District, PM Modi Offers Condolences