ഡെ. സ്പീക്കർ സ്ഥാനം ഡിഎംകെക്ക് നൽകാം, ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ തന്ത്രവുമായി ബിജെപി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച് ബിജെപി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെക്ക് വാ​ഗ്ദാനം ചെയ്താണ് ബിജെപിയുടെ നീക്കം. സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണയും തേടി. സ്പീക്കർ സ്ഥാനാർത്ഥിയെ ഉടൻ നിശ്ചയിക്കാനിരിക്കെ ഇക്കാര്യത്തിൽ ഡിഎംകെയെ സർക്കാർ സമീപിച്ചു എന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം എന്നാണ് വാഗ്ദാനം.

കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറിനായി അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഒറ്റക്കെട്ടായി നിൽക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലിൽ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, സുധീപ് ബന്ദോപദ്ധ്യായ എന്നീ ഇന്ത്യ സഖ്യ നേതാക്കളുടെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്.

സഭ തുടങ്ങുന്നതിന് മുമ്പ് പിൻമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് കത്ത് നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം പുതിയ സ്പീക്കറെ അറിയിക്കുമെന്നും രാഹുൽ നിലപാട് ഇതുവരെ എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

BJP promise dy. speaker to DMK