മോസ്കോ: റഷ്യയിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ആവശ്യമായ ഒപ്പുകൾ താൻ ശേഖരിച്ചിട്ടുണ്ടെന്ന് കടുത്ത പുടിൻ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ബോറിസ് നദിസ്ദിൻ.
പുടിനെതിരെയും ഉക്രെയിൻ അധിനിവേശത്തിനെതിരെയും പരസ്യ നിലപാടുകൾ സ്വീകരിച്ച് രംഗത്തെത്തിയ ആളാണ് ബോറിസ് നദിസ്ദിൻ. ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ അപേക്ഷ പരിശോധിക്കണം.
സമർപ്പിച്ച ഒപ്പുകളിൽ ഏതെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ, കമ്മീഷന് സ്ഥാനാർത്ഥിയെ പൂർണമായും അയോഗ്യനാക്കാൻ കഴിയും. തൻ്റെ ഫോമിൽ 100 ”തെറ്റുകൾ” കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതിനെത്തുടർന്ന് ഡിസംബറിൽ സ്വതന്ത്ര രാഷ്ട്രീയപ്രവർത്തക യെകറ്റെറിന ഡൻ്റ്സോവ മത്സരത്തിൽ നിന്ന് അയോഗ്യയക്കപ്പെട്ടിരുന്നു.
നിലവിലെ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ആറു വർഷത്തേക്ക് പുടിൻ തന്നെ അധികാരത്തിൽ വരുമെന്നാണ് സൂചന.