ബ്രസീൽ വെള്ളപ്പൊക്കം: സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ച ബ്രസീലിൽ സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. 10.9 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് 538,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ 12.1 ബില്യൺ റിയൽസ് (2.34 ബില്യൺ ഡോളർ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം, കനത്തമഴയേയും കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 145 ആയി. ഇതുവരെ 132 പേരെ കാണാതായതായാണ് വിവരം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പാലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. രണ്ട് ദശലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഞായറാഴ്ച നദികളിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തെ നിവാസികള്‍ മഴ വീണ്ടും എത്തിയതോടെ കൂടുതല്‍ ദുരിതം അനുഭവിക്കുകയാണ്. രണ്ടാഴ്ചത്തെ മഴയ്ക്ക് ശേഷം നദികള്‍ അപകടനിലയിലേക്ക് കരകവിഞ്ഞൊഴുകുകയും തീരങ്ങളെയും നഗര പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കുകയും ചെയ്തിട്ടുണ്ട്.