‘സമനില’ തെറ്റാതെ ബ്രസിലും, കോപ്പ അമേരിക്ക കോർട്ടറിൽ

കാൽപന്ത് ലോകത്തെ ആരാധകരുടെ പ്രിയ ടീമുകളിൽ ഒന്നായ ബ്രസീൽ കോപ്പ അമേരിക്കയുടെ കോർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ ക്വാര്‍ട്ടർ കടമ്പ നടന്നത്. ഇന്ന് കൊളംബിയക്കെതിരായ മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ബ്രസീലിന് രണ്ടാം സ്ഥാനത്തേക്ക് വീഴേണ്ടി വന്നത്. 1-1 ആയിരുന്നു മത്സര സ്‌കോര്‍. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12 ആം മിനിറ്റില്‍ ഗോള്‍ നേടിയപ്പോൾ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ഉറുഗ്വേയെയും നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്ടമാകും. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് മത്സരം. അന്നേ ദിവസം പുലര്‍ച്ചെ 3.30 നാണ് കൊളംബിയ – പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.