സ്‌നാപ്‌ചാറ്റിനെതിരെ ലിംഗവിവേചന ആരോപണം; 15 മില്യൻ ഡോളർ നഷ്ടപരിഹാരം

സാക്രമെന്റോ (കാലിഫോർണിയ): വനിതാ ജീവനക്കാരോട് വിവേചനം, ലൈംഗിക പീഡനം, പരാതി നൽകിയ സ്ത്രീകൾക്കെതിരെ പ്രതികാര നടപടിയെടുക്കൽ തുടങ്ങിയ കേസുകളിൽ മെസ്സേജിങ് ആപ്ലിക്കേഷനായ സ്‌നാപ്‌ചാറ്റ് കുറ്റക്കാരെന്ന് കണ്ടെത്തി. നഷ്ടപരിഹാരമായി സ്‌നാപ്‌ചാറ്റിന്റെ മാതൃ സ്ഥാപനം 15 മില്യൺ ഡോളർ നൽകണം.

കാലിഫോർണിയ സിവിൽ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് (സിആർഡി) നടത്തിയ അന്വേഷണത്തിലാണ് സ്‌നാപ്ചാറ്റിനെതിരെ ലിംഗവിവേചന കുറ്റം കണ്ടെത്തിയത്. ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന് പിന്നിലെ സാങ്കേതിക സ്ഥാപനമായ സ്നാപ് ഇങ്ക് 2015നും 2022നും ഇടയിൽ ദ്രുതഗതിയിലുള്ള വളർച്ചയെത്തുടർന്ന് സ്ത്രീ ജീവനക്കാരോട് ന്യായമായ രീതിയിൽ പെരുമാറുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കണ്ടെത്തൽ.

കമ്പനിയിലെ സ്ത്രീ ജീവനക്കാർക്ക് ലൈംഗികാതിക്രമങ്ങളും മറ്റ് പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സിആർഡി ആരോപിച്ചു. ജീവനക്കാർ പരാതിപ്പെട്ടപ്പോൾ, കമ്പനിയിലെ മേലധികാരികൾ പ്രകടന അവലോകനങ്ങൾ നെഗറ്റീവാക്കിയെന്നും, പ്രഫഷണൽ അവസരങ്ങൾ നിഷേധിക്കൽ, പിരിച്ചുവിടൽ എന്നിവയിലൂടെ പ്രതികാരം ചെയ്തുവെന്നും പൗരാവകാശ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതേത്തുടർന്ന് 2014 നും 2024 നും ഇടയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികൾക്ക് ഏകദേശം 14.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും. ലൈംഗിക പീഡനം, പ്രതികാര നടപടി, വിവേചനം പാലിക്കൽ തുടങ്ങിയ ലിംഗവിവേചന പ്രവർത്തികൾക്കെതിരെ കമ്പനി മൂന്നാം കക്ഷി ഓഡിറ്റും നടത്തും.

സംസ്ഥാനത്തെ ടെക് ഭീമന്മാരെ കണക്കിലെടുത്ത് കാലിഫോർണിയ ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ നിരവധി നടപടികളിൽ ഒന്നാണ് സെറ്റിൽമെൻ്റ്. ഡിസംബറിൽ, സ്ത്രീകൾക്കെതിരായ വേതന വിവേചനം സംബന്ധിച്ച സമാന ആരോപണങ്ങൾ പരിഹരിക്കുന്നതിനായി വിഡിയോ ഗെയിം കമ്പനിയായ ആക്ടിവിഷൻ ബ്ലിസാർഡുമായി പൗരാവകാശ വകുപ്പ് 54 മില്യൺ ഡോളറിന്റെ സെറ്റിൽമെന്റ് കരാറിലെത്തിയിരുന്നു.