കടുപ്പിച്ച് കാനഡ,’വിയന്ന കണ്‍വെന്‍ഷന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല’: വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ മുന്നറിയിപ്പ്

ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായ അവസ്ഥയിൽ , ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ബാക്കിയുള്ള 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളിയുടെ മുന്നറിയിപ്പ്.. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഓട്ടവ ഈ ആഴ്ച ആദ്യം ആറ് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.

വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയോ കാനഡക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യുന്ന ഒരു നയതന്ത്രജ്ഞരെയും സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്ന് അവര്‍ പറഞ്ഞു. ‘അവരുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഓട്ടവയിലെ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് പേരെ പുറത്താക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ പ്രധാനമായും ടൊറന്‌റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിയന്ന കണ്‍വെന്‍ഷന് വിരുദ്ധമായ നയതന്ത്രജ്ഞരെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല’. കൂടുതല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമോ എന്ന ചോദ്യത്തിന് ജോളി മറുപടി പറഞ്ഞു.

കാനഡയിലെ നരഹത്യ, വധഭീഷണി എന്നിവയുമായി കനേഡിയന്‍ പോലീസ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മെലാനി ജോളി പറഞ്ഞു.

അതേസമയം നിജ്ജർ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.