ഒരു കോഴി അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും തിരിച്ചറിഞ്ഞ് ഗിന്നസ് ബുക്കിൽ ഇടം നേടി എന്ന് കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നാം. എന്നാൽ സംഭവം യഥാർഥ്യമാണ്. കേവലം ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും തിരിച്ചറിഞ്ഞാണ് ഈ കോഴി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തിരിച്ചറിവുള്ള കോഴി എന്ന ലോക റെക്കോർഡ് ഇനി ലേസിക്ക് സ്വന്തമാണ്. ഗ്ലോബൽ ന്യൂസ് പറയുന്നതനുസരിച്ച്, ബ്രിട്ടീഷ് കൊളംബിയയിലെ ഗബ്രിയോള ദ്വീപിലാണ് ചരിത്ര നേട്ടം സ്വന്തമാക്കിയ ലേസിയുടെ വാസം.
ബ്രിട്ടീഷ് കൊളംബിയയിലെ ഗബ്രിയോള ദ്വീപിലുള്ള വെറ്ററിനറി ഡോക്ടറായ എമിലി കാരിംഗ്ടണാണ് ലേസിയെ പരിശീലിപ്പിച്ച് ഈ വിധം ആക്കിയെടുത്തത്. മുട്ട ഉല്‍പ്പാദിപ്പിക്കുന്നതിനായി വാങ്ങിയ അഞ്ച് ഹൈലൈന്‍ കോഴികളിലൊന്നാണ് നിറങ്ങളും അക്ഷരങ്ങളും അക്കങ്ങളും വേര്‍ തിരിച്ചറിയാനുള്ള കഴിവിന്റെ പേരില്‍ ഗിന്നസ്ബുക്കില്‍ കയറിയത്. പലവിധത്തിലുള്ള പരിശീലനമാണ് എമിലി കാരിംഗ്ടൺ കോഴികൾക്ക് നൽകിയത്.
“ഒരു വർഷത്തിലേറെയായി ഞാൻ ലേസിയെ പരിശീലിപ്പിക്കുന്നു, കോഴികൾ നമ്മൾ വിചാരിക്കുന്നതിലും മിടുക്കന്മാരാണെന്ന് ആളുകളെ കാണിക്കുന്നതിനുള്ള ഒരു മാർഗമായി ഈ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ പരീക്ഷിക്കാൻ തീരുമാനിച്ചു” എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തെ കുറിച്ച് എമിലി പറഞ്ഞത്. ഐഡൻ്റിഫിക്കേഷൻ തന്ത്രങ്ങൾ പരിശീലിക്കുന്നതിനായി എമിലി നിരവധി കോഴികൾക്കൊപ്പം പ്രവർത്തിച്ചു, റെക്കോർഡ് നേട്ടത്തിനായി ശ്രമം നടത്തിയ കോഴികളിൽ ഒന്ന് മാത്രമാണ് ലേസി. എന്നാൽ ലേസി ആയിരുന്നു ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ തിരിച്ചറിഞ്ഞത്. അങ്ങനെ ആണ് ലേസിക്ക് റെക്കോർഡ് നേട്ടം സ്വന്തമായതെന്നും എമിലി വിവരിച്ചു.
“ഞാൻ പഠിപ്പിച്ച അക്കമോ അക്ഷരമോ കുത്തുക, മറ്റുള്ളവയെ അവഗണിക്കുക എന്നിവ മാത്രമായിരുന്നു അവരുടെ ജോലി. അവർ കുത്തേണ്ട അക്ഷരങ്ങളല്ലാത്ത മറ്റ് അക്ഷരങ്ങളുടെ ഒരു കൂട്ടം ഞാൻ ചേർത്താലും, അവർ കൃത്യം കുത്തുക തന്നെ ചെയ്യും. കൂട്ടത്തിൽ ഏറ്റവും മിടുക്ക് കാട്ടിയത് ലേസി ആയിരുന്നു” എമിലി വിവരിച്ചത് ഇങ്ങനെ ആയിരുന്നു. ഈ വർഷം ഏപ്രിലിൽ ഈ റെക്കോർഡ് കൈവരിച്ചതായി ഔദ്യോഗികമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, അടുത്തിടെയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് എമിലി വിശദീകരിച്ചു.
ഒരു മിനിറ്റിനുള്ളില്‍ 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് കോഴികളില്‍ ഒന്നായ ലെസി കൂട്ടത്തില്‍ വിജയിയായി. ഇതിന് ശേഷം ഗിന്നസ് റെക്കോര്‍ഡില്‍ പുതിയ ഒരിനം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. ഒരു മിനിറ്റില്‍ ഒരു കോഴിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചറിയാനാവും എന്ന കാറ്റഗറി. ‘കോഴി അത്രയെളുപ്പം ഇത്തരം തിരിച്ചറിയലുകള്‍ക്ക് വഴങ്ങുന്ന ജീവിയല്ല. മറ്റു വളര്‍ത്തു മൃഗങ്ങളെ വെച്ചു ഇത് കൂടുതല്‍ വികസിപ്പിക്കാനാവും’തന്റെ യൂട്യൂബ് ചാനലായദി തിങ്കിംഗ് ചിക്കനില്‍ തന്റെ കോഴികളുടെ പരിശീലനം വിവരിക്കുന്നതിനിടയില്‍ എമിലി കാരിംഗ്ടണ്‍പറഞ്ഞു. ലെസിയുടെ ബുദ്ധിയെ ലോകം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.