സാഹിത്യ നൊബേൽ നേടിയ കനേഡിയൻ എഴുത്തുകാരി ആലീസ് മൺറോ അന്തരിച്ചു

കനേഡിയൻ സാഹിത്യത്തെ വിശ്വവിഖ്യാതമാക്കിയ എഴുത്തുകാരി ആലീസ് മൺറോ (92) അന്തരിച്ചു. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവാണ്. ഏറെക്കാലമായി മറവിരോഗം ബാധിച്ച് വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി ഒൻ്റാറിയോയിലെ പോർട്ട് ഹോപ്പിലെ വീട്ടിലായിരുന്നു അന്ത്യം.

60 വർഷത്തിലേറെയായി മൺറോ ചെറുകഥകൾ എഴുതി, പലപ്പോഴും കാനഡയിലെ ഗ്രാമീണ ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു. സ്ത്രീജീവിതത്തിന്റെ സമസ്തഭാവങ്ങളേയും ഉൾക്കാഴ്ചയോടെ അവതരിപ്പിച്ച എഴുത്തുകാരിയായിരുന്നു മൺറോ. മൺറോയുടെ കഥകളിലെ ഉൾക്കാഴ്ചയും അനുകമ്പയും കാരണം റഷ്യൻ എഴുത്തുകാരനായ ആൻ്റൺ ചെക്കോവുമായി താരതമ്യപ്പെടുത്താറുണ്ട്.

“ആലിസ് മൺറോ ഒരു ദേശീയ നിധിയാണ് – കാനഡയിലും ലോകമെമ്പാടുമുള്ള വായനക്കാർ വായിക്കുകയും അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്യുന്ന വലിയ ആഴവും സഹാനുഭൂതിയും മാനവികതയും ഉള്ള ഒരു എഴുത്തുകാരി,” പെൻഗ്വിൻ റാൻഡം ഹൗസ് കാനഡയുടെ സിഇഒ ക്രിസ്റ്റിൻ കോക്രെയ്ൻ പ്രസ്താവനയിൽ പറഞ്ഞു.

ഡാൻസ് ഓഫ് ദ് ഹാപ്പി ഷേഡ്സ്, ലൈവ്സ് ഓഫ് ഗേൾസ് ആൻഡ് വിമെൻ, ഹു ഡു യു തിങ്ക് യു ആർ, ദ് മൂൺസ് ഓഫ് ജൂപിറ്റർ,ഹേറ്റ്ഷിപ്, ഫ്രണ്ട്ഷിപ്, കോർട്ഷിപ്, ലൈവ്ഷിപ്, മാരിജ്, റണവേ, ദ് വ്യൂ ഫ്രം കാസിൽറോക്, ടൂ മച്ച് ഹാപ്പിനെസ്, ഡിയർ ലൈഫ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2009-ൽ മൺറോ ആജീവനാന്ത നേട്ടത്തിനുള്ള മാൻ ബുക്കർ പ്രൈസ് ഇൻ്റർനാഷണൽ പ്രൈസ് നേടിയിട്ടുണ്ട്

Canadian Writer Alice Munro passed Away