തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരാൾക്ക് പരുക്കേറ്റു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ഗുരുതര പരുക്കേറ്റയാളെ തിരുപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് കോയിമ്പത്തൂർ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ നാല് മണിക്കൂർ ഗതാഗതം തടസപ്പെട്ടു.
ഹോണ്ടാ സിറ്റി കാറും തമിഴ്നാട് ആർ.ടി.സി ബസും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ആറു പേരാണ് യാത്ര ചെയ്തിരുന്നത്. ചന്ദ്രശേഖരന്‍റെ അറുപതാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തിയ യാത്രക്ക് ശേഷം തിരികെ വരികയായിരുന്നു സംഘം.