‘വോട്ട് ജിഹാദിന്’ ആഹ്വാനം പാരയായി; സല്‍മാന്‍ ഖുര്‍ഷിദിനും അനന്തിരവള്‍ക്കുമെതിരെ കേസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ‘വോട്ട് ജിഹാദിന്’ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനും അനന്തിരവള്‍ മരിയ ആലമിനുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാര്‍ഥി നവല്‍ കിഷോര്‍ സാക്ക്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മരിയ ആലം ഖാന്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തതെന്നാണ് പരാതി. സംഘി സര്‍ക്കാരിനെ പരാജപ്പെടുത്താന്‍ വോട്ടിലൂടെ ജിഹാദ് ചെയ്യണം എന്നായിരുന്നു മരിയയുടെ ആഹ്വാനം. ന്യൂനപക്ഷ സമുദായത്തിന് ബിജെപി സര്‍ക്കാരിനെ തുരത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞിരുന്നു. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച മരിയ ആലം ഖാന്‍ തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.

ഫ്ളയിംഗ് സ്‌ക്വാഡും സര്‍വൈലന്‍സ് ടീമും നല്‍കിയ പരാതിയില്‍ മരിയ ആലം നടത്തിയ പരാമര്‍ശം കണക്കിലെടുത്ത് ഐപിസി, ജനപ്രാതിനിധ്യ നിയമം എന്നിവ ലംഘിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. കൈംഗഞ്ചില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കേസെടുത്തു. വിവാദമായ പരാമര്‍ശം മരിയ നടത്തിയ യോഗത്തില്‍ സല്‍മാന്‍ ഖുര്‍ഷിദും ഭാര്യ ലൗസി ഖുര്‍ഷിദും പങ്കെടുത്തിരുന്നു.

എന്നാല്‍, ജിഹാദ് പരാമര്‍ശത്തെ ന്യായീകരിച്ച മരിയ ഉറുദുവില്‍ ജിഹാദിന്റെ അര്‍ത്ഥം പൊരുതുക എന്നാണെന്നും വോട്ടിങ്ങില്‍ താത്പര്യം ഇല്ലായ്മ കാണിക്കുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചതെന്നും വിശദീകരിച്ചു.