
തദ്ദേശീയരായ അമേരിക്കക്കാരോട് ചെയ്ത അതിക്രമങ്ങൾക്ക് യു.എസിലെ കത്തോലിക്കാ ബിഷപ്പുമാർ വെള്ളിയാഴ്ച ക്ഷമാപണം നടത്തുകയും തദ്ദേശീയരായ കത്തോലിക്കരുടെ ശുശ്രൂഷ നടത്തിപ്പിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് യുഎസ് അംഗീകരിച്ച പുതിയ നയങ്ങൾ അനുസരിച്ച്, തദ്ദേശീയ അമേരിക്കക്കാരുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന ശുശ്രൂഷരീതിയായിരിക്കും ഇനി പിൻതുടരുക. ഇതു സംബന്ധിച്ച് തദ്ദേശീയ അമേരിക്കക്കാരുടെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തും. ഗോത്ര ആചാരങ്ങൾ വിശുദ്ധ ആചാരങ്ങളിൽ ഉൾപ്പെടുത്താനും കത്തോലിക്കാ സർവകലാശാലകളിൽ തദ്ദേശീയരായ അമേരിക്കക്കാർക്ക് വിദ്യാഭ്യാസ അവസരങ്ങൾ കൂടുതലായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകൾ നീണ്ട നിർബന്ധിത മുഖ്യധാരാവൽക്കരണത്തിന്റെ ഭാഗമായി 80-ലധികം സർക്കാർ സ്‌പോൺസേർഡ് ബോർഡിംഗ് സ്‌കൂളുകൾ തദ്ദേശീയരുടെ മക്കൾക്കായി കത്തോലിക്കാ സഭ നടത്തിയിരുന്നു. അവിടെ വച്ച് തദ്ദേശീയരായ അമേരിക്കക്കാർ അനുഭവിക്കേണ്ടിവന്ന ക്രൂരതകൾ പിന്നീട് പുറത്തു വന്നിരുന്നു. 19-ാം നൂറ്റാണ്ടിൽ ഫെഡറൽ ഗവൺമെൻ്റ് സൃഷ്ടിച്ച ഈ സ്കൂളുകൾ 150 വർഷം നീണ്ടുനിന്നിരുന്നു. ആ സമയത്ത് തദ്ദേശീയരായ കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് ബലമായി കൊണ്ടുവരികയും അവരുടെ സ്വന്തം ഭാഷകൾ സംസാരിക്കുന്നത് വിലക്കുകയും പുതിയ ഇംഗ്ലീഷ് പേരുകൾ നൽകുകയും ചെയ്തു.
വ്യാപകമായ ശാരീരികവും ലൈംഗികവും വൈകാരികവുമായ ദുരുപയോഗവും നൂറുകണക്കിന് അകാലമരണങ്ങളും ഈ ബോർഡിങ് സ്കൂളുകളിൽ സംഭവിച്ചു. ഇതിൽ സഭയ്ക്കുള്ള പങ്ക് മനസ്സിലാക്കുന്നു എന്നാണ് സഭ വ്യക്തമാക്കുന്നത്. അന്ന് നടന്ന ആ സംഭവങ്ങളിലാണ് ഇപ്പോൾ മാപ്പു ചോദിച്ചിരിക്കുന്നത്. അവരുടെ തനതായ ഗോത്രപാരമ്പര്യവും ആചാരങ്ങളും പിൻതുടരുന്നതിന് കത്തോലിക്കാ വിശ്വാസം ഒരിക്കലും തടസ്സമായി നിൽക്കില്ല എന്നാണ് ഇപ്പോൾ സഭാ നിലപാട്. 16,000-ലധികം യു.എസ് ഇടവകകളിൽ 340-ലധികം ഇടവകകൾ പ്രധാനമായും തദ്ദേശീയ അമേരിക്കക്കാരുടേതാണ്. ഏകദേശം 20% തദ്ദേശീയരായ അമേരിക്കക്കാരും ക്രിസ്തുമതം സ്വീകരിച്ചവരാണ്, ബിഷപ്പ് കോൺഫറൻസ് പറയുന്നു.
Catholic Church Of US apologize to Native Americans for abuses