ക്രൈസ്തവർക്ക് എതിരെയുള്ള അക്രമങ്ങളിൽ നീതി തേടി സിബിസിഐ സംഘം പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: ഇന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുന്നയിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.). പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ഡോ. ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടത്. മന്ത്രി സുരേഷ് ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു. വീണ്ടും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ സംഘം അനുമോദിച്ചു.

മണിപ്പുർ കലാപം, ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുംനേരേയുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ചതായി ഡോ. ആൻഡ്രൂസ് താഴത്ത് പറഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധനനിയമം ദുരുപയോഗിച്ച് പുരോഹിതരെ കേസിൽ കുടുക്കുന്നു, ക്രൈസ്തവ സന്നദ്ധസംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാനാവശ്യമായ റജിസ്‌ട്രേഷൻ പുതുക്കുന്നില്ല എന്നീ വിഷയങ്ങൾ ഉന്നയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് സിബിസിഐ എതിരാണെന്നും കൂടിക്കാഴ്ചയിൽ സംഘം ചൂണ്ടിക്കാട്ടി.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷൻ എന്നിവയിലേക്ക് സമുദായപ്രതിനിധികളെ ഉൾപ്പെടുത്തണം, ദളിത് ക്രൈസ്തവർക്കും സംവരണാനുകൂല്യങ്ങൾ ഉറപ്പാക്കണം,ഗോത്രവിഭാഗത്തിൽ പെട്ട ക്രൈസ്തവരുടെ സംവരണം പിൻവലിക്കരുത്, മന്ത്രാലയങ്ങളിലും വകുപ്പുകളിലും യോഗ്യതയുള്ള ക്രൈസ്തവരെ നിയമിക്കുന്നത് പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

മണിപ്പുർ വിഷയത്തിൽ സമാധാനമുറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും സമാധാനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി സംഘത്തെ അറിയിച്ചു. വിഷയം പരിശോധിക്കാമെന്ന മറുപടി ലഭിച്ചതായും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മുക്കാൽമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. സി.ബി.സി.ഐ. വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാത്യു കോയിക്കൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

CBCI Team Visits PM Narendra Modi with Minister Suresh Gopi