
ദില്ലി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വീക്ഷിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിര. രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങിയ വിദേശ ഭരണാധികാരികളടക്കം എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയായിരുന്നു ചടങ്ങിലെ ശ്രദ്ധേയമായ ഒരു സാന്നിധ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ തുടങ്ങി നിരവധി പ്രമുഖർ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിംഗാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ, ഗഡ്കരി, ജയശങ്കർ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി ബി ജെ പിയിലെ പ്രമുഖരെല്ലാം കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.