രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ പ്രകാരമുള്ള പൗരത്വ വിതരണം ആരംഭിച്ചു

ന്യൂഡല്‍ഹി: ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വത്തിന് അപേക്ഷിച്ചവർക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാർ നടപടി.

പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ എംഎച്ച്എ വിജ്ഞാപനം ചെയ്‌ത് രണ്ട് മാസത്തിന് ശേഷം, മെയ് 15 ന്, ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് കേന്ദ്രം പൗരത്വ സർട്ടിഫിക്കറ്റിന്റെ ആദ്യ സെറ്റ് അനുവദിച്ചു. 2019 ഡിസംബറിലാണ് പാർലമെന്റ് സിഎഎ നിയമം പാസാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ പ്രധാന ആരോപണമായി സിഎഎ നിയമം പ്രതിപക്ഷം ഉയർത്തി കാട്ടുന്നതിനിടെയാണ് നിലവിലെ സംഭവവികാസങ്ങൾ.

മാർച്ച് 11നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide