ഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾ തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. പ്രാരംഭ ചർച്ചകൾ തുടങ്ങാനുള്ള പണമായ 40,000 ഡോളര്‍ കൈമാറാൻ കേന്ദ്രം അനുമതി നൽകി. ഇന്ത്യന്‍ എംബസി വഴി പണം കൈമാറാൻ അനുമതി തേടിയുള്ള നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെയും അപേക്ഷയിലാണ് കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തത്.
പ്രാരംഭ ചര്‍ച്ചകൾ തുടങ്ങണമെങ്കിൽ 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാൽ അത് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നൽകി.യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകൾക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.