ഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഏറെക്കാലമായി തുടരുകയാണ്. നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഇടയ്ക്ക് പ്രകോപനം കുറയാറുണ്ടെങ്കിലും ചൈന കടന്നുകയറ്റത്തിനുള്ള ശ്രമം പലപ്പോഴും നടത്താറുണ്ട്. അതിനിടയിലാണ് ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈന രംഗത്തെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. സിക്കിം അതിര്‍ത്തിക്ക് 150 കിലോമീറ്റര്‍ അകലെ പോര്‍വിമാനങ്ങള്‍ വിന്യസിച്ചാണ് ചൈനയുടെ പുതിയ നടപടി.
മേയ് 27 ലെ ഉപഗ്രഹചിത്രത്തിലാണ് ചൈന സിക്കിം അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ അത്യാധുനിക ജെ-20 ജെറ്റുകള്‍ അടക്കമുള്ളവ വിന്യസിച്ചിരിക്കുന്ന കാര്യം വ്യക്തമായത്. ചൈനീസ് വ്യോമസേനയുടെ ആറ് ജെ-20 ജെറ്റുകളാണ് ടിബറ്റിലെ ഷിഗേറ്റ്‌സെയിലെ സൈനിക, സിവിലിയന്‍ വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഈ അവസരത്തില്‍ പ്രതികരണം നടത്താനില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ പറയുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതാദ്യമായല്ല ചൈന ജെ-20 ടിബറ്റിൽ വിന്യസിക്കുന്നത്. 2020 നും 2023 നും ഇടയിൽ ചൈനയിലെ ഹോട്ടാൻ പ്രിഫെക്‌ചറിലെ സിൻജിയാങ്ങിൽ ജെറ്റ് വിമാനങ്ങൾ ചൈന വിന്യസിച്ചിരുന്നു. എന്നാലും പ്രദേശത്ത് ഇത് വരെയും വിന്യസിച്ചതിൽ ഏറ്റവും വലിയ ജെ-20 വിന്യാസമാണ് ഇത്തവണത്തേത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.