തിരുവനന്തപുരം: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തു കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് പ്രവേശിച്ചതിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും.
സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.
വിശുദ്ധവാരത്തോട് അനുബന്ധിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴിൽ വിവിധ ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 6.30ന് ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും.