കോട്ടയം: കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരുക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.
മെത്രാപ്പോലീത്തയെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോയുടെ തലയ്ക്കാണ് പരുക്കേറ്റു. റിജോയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയും അദ്ദേഹത്തിന്റെ ഗുണ്ടകളും പതിയിരുന്ന് ആക്രമിച്ചുവെന്ന് എതിര്‍ വിഭാഗം ആരോപിച്ചു.
ക്നാനായ യാക്കോബായ സഭ സ്വതന്ത്ര സഭയാകാനുള്ള നീക്കമാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നതിനിടെ സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവ അപ്രതീക്ഷിതമായി ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്റ് ചെയ്തു. ഇതാണ് വിശ്വാസികളെ ചേരിതിരിഞ്ഞുള്ള സംഘർഷത്തിലേക്ക് എത്തിച്ചത്.